തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി. സതീശൻ മംഗലാപുരത്തേക്കു നടത്തിയ യാത്രയും പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടു വന്ന കുപ്പിയിലെ ചെളിവെള്ളവുമായിരുന്നു ഇന്നലെ നിയമസഭയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
അദാനി കണക്ഷൻ പറഞ്ഞു സതീശനെ കുടുക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിങ്കളാഴ്ച സഭയിൽ കൊണ്ടു വന്ന ചെളിവെള്ളത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ ചൊറിയാനായിരുന്നു ഭരണപക്ഷത്തെ ചെറുപ്പക്കാർ ശ്രമിച്ചത്.
സതീശന്റെ മംഗലാപുരം യാത്രയുടെ അദാനി കണക്ഷൻ പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം ആവർത്തിച്ചു. വിഡി-മോദി-അദാനി ഡീൽ എന്നാണ് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച സേവ്യർ ചിറ്റിലപ്പിള്ളി ഈ സംഭവങ്ങളെയാകെ വിശകലനം ചെയ്ത ശേഷം വിശേഷിപ്പിച്ചത്. ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തിനു പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നാണ് സതീശൻ വ്യക്തമാക്കിയത്. ബജറ്റ് വന്നപ്പോഴാണ് യഥാർഥ കാരണം മനസിലായത്.
ധനവകുപ്പും തുറമുഖ വകുപ്പും മുഖ്യമന്ത്രി പിടിച്ചു വച്ചതിനു പിന്നിലും സേവ്യർ അദാനി കണക്ഷൻ കണ്ടു. പാർട്ടിയിലെ മുതിർന്നവരെ വെട്ടി സതീശൻ മുഖ്യമന്ത്രി ആയതിനു പിന്നിലും ഇതേ കണക്ഷൻ തന്നെ സേവ്യർ കണ്ടെത്തി. ഖനനം സ്വകാര്യവത്കരിക്കാനുള്ള നീക്കം പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞോ എന്നു സേവ്യർ ചോദിച്ചതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. യുഡിഎഫിനുള്ളിൽ ചെറിയൊരു കലഹമുണ്ടാക്കാനായാൽ അത്രയും നല്ലതല്ലേ.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള നീക്കം ഒരു പ്രത്യേക കന്പനിയെ സഹായിക്കാനാണെന്ന ആരോപണം മുഹമ്മദ് മുഹസിൻ ആവർത്തിച്ചു. സതീശന്റെ മംഗലാപുരം യാത്രയെ ഈ ഡീലുമായി ബന്ധിപ്പിക്കാനായിരുന്നു മുഹസിൻ ശ്രമിച്ചത്. വീര്യം കുറഞ്ഞ മദ്യം ഹലാൽ അല്ലേ എന്ന് കുഞ്ഞാലിക്കുട്ടിയോടു ചോദിക്കുകയും ചെയ്തു. ഇന്ദിരാ ഗാരന്റിയുടെ മറവിൽ മോദി ഗാരന്റിയാണു നടപ്പിലാക്കുന്നതെന്നും മുഹസിൻ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനു വേണ്ടിയുള്ള നീക്കം ഒരു രണ്ടാം ബാർക്കോഴയിലേക്കാണോ പോകുന്നതെന്ന സംശയമായിരുന്നു വി. മുരളീധരന്.
സതീശൻ സർക്കാർ ആകാശവും കരയും കടലുമെല്ലാം കച്ചവടമാക്കാനാണു ശ്രമിക്കുന്നതെന്ന് എ. പ്രഭാകരൻ പറഞ്ഞു. ഇനി അവശേഷിക്കുന്നത് മേഘവും കാറ്റുമാണ്. അതും കുപ്പിയിലാക്കി വിൽക്കാൻ സാധിക്കുമോ എന്നു സർക്കാർ നോക്കുമെന്നായിരുന്നു പ്രഭാകരന്റെ പരിഹാസം.
പിണറായി വിജയൻ സഭയിൽ കൊണ്ടുവന്ന ചെളി നിറഞ്ഞ കുപ്പിവെള്ളവും ചർച്ചയിൽ ഇടംപിടിച്ചു. എഐഎസ്എഫ് മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ചെളിവെള്ളമാണു ചീറ്റിച്ചതെന്നായിരുന്നു പിണറായി ആരോപിച്ചത്. എഐഎസ്എഫ് പ്രവർത്തകർ റോഡിലെ കുഴിയിൽ നിന്നു കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചതു കാട്ടി കുഴിയിൽ നിന്നു വെള്ളമെടുത്താൽ ചെളിവെള്ളമല്ലേ കിട്ടൂ എന്നു വി.എസ്. ജോയി ചോദിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
പ്രതിപക്ഷത്തിനിപ്പോൾ അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണെന്നാണു ജോയിയുടെ കണ്ടെത്തൽ. വിഴിഞ്ഞത്ത് അദാനിയെ കൊണ്ടു വന്നവർ ഇപ്പോൾ അദാനിക്കെതിരേ സമരത്തിലാണ്. പിഎം ശ്രീയിൽ ഒപ്പുവച്ചവർ ഇപ്പോൾ പിഎം ശ്രീക്കെതിരേ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിളപ്പിച്ചാറിച്ച വെള്ളം കൊണ്ടല്ല പോലീസ് കെഎസ്യുക്കാരെ നേരിട്ടതെന്നു സുധീർ ഷാ പാലോട് ഭരണപക്ഷത്തോടു പറഞ്ഞു.
കെഎസ്യു പ്രവർത്തകരെ പനിനീർ തെളിച്ചല്ല അന്നു വരവേറ്റതെന്ന് ഒട്ടേറെ സമരാനുഭവമുള്ള കെ.എം. അഭിജിത്തും പറഞ്ഞു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ ചെടിച്ചട്ടിയും ഹെൽമെറ്റും വ്ച്ച ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉൾപ്പെടെ ഇറങ്ങി ക്രൂരമായി മർദിക്കുകയും ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനമെന്നാണു വിശേഷിപ്പിച്ചതെന്നു വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ചെളിവെള്ള ആരോപണം വന്നപ്പോൾ, അന്വേഷിക്കാം എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അതാണു ഭരണം മാറിയപ്പോൾ ഉണ്ടായ മാറ്റമെന്നു വിദ്യ പറഞ്ഞു.
കെ റെയിൽ വരാത്തതിന്റെ പേരിൽ അപ്പം വിൽക്കാൻ പറ്റാതെ പോയ സ്ത്രീകൾക്ക് ഇപ്പോൾ കെഎസ്ആർടിസി ബസിൽ കയറി സൗജന്യമായി യാത്ര ചെയ്തു പോയി അപ്പം വിൽക്കാമെന്ന് ടി.ഒ. മോഹനൻ പരിഹസിച്ചു. കന്നി പ്രസംഗം നടത്തിയ ദേവികുളത്തിന്റെ പ്രതിനിധി എഫ്. രാജയുടെ കന്നിപ്രസംഗം തമിഴിലായിരുന്നു. പറഞ്ഞതെന്തെന്നു പിന്നീട് സഭയ്ക്കു പറഞ്ഞു കൊടുത്തത് മറ്റൊരു അതിർത്തി മണ്ഡലത്തിന്റെ പ്രതിനിധിയായ എ. പ്രഭാകരനാണ്.
കോഴിക്കോട് സൗത്തിന്റെ പ്രതിനിധിയായ മുസ്ലിംലീഗിലെ ഫൈസൽ ബാബുവിന്റെ കാവ്യാത്മകമായ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗകലയിൽ ലീഗിന്റെ തന്നെ അബ്ദുൾ സമദ് സമദാനിക്കൊരു പിൻഗാമിയായി മാറും ഫൈസൽ എന്നു തോന്നിപ്പോയി.
ബജറ്റ് ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെ ഇരുപത്തിയേഴു പേരാണു ചർച്ചയിൽ പങ്കെടുത്തത്. ഇന്നു മുഖ്യമന്ത്രിയുടെ മറുപടിയോടെ ബജറ്റ് പൊതുചർച്ച അവസാനിക്കും.